കൊച്ചി: യാത്രക്കാരുടെ എണ്ണത്തിൽ വമ്പൻ നേട്ടം കുറിച്ച് കൊച്ചി വിമാനത്താവളം. 2024ലും ഒരു കോടി യാത്രക്കാരെ വിമാനത്താവളത്തിലൂടെ കൈകാര്യം ചെയ്യാൻ സിയാലിന് സാധിച്ചു എന്നത് വലിയ നേട്ടമാണെന്ന് മന്ത്രി പി രാജീവ് പറഞ്ഞു. തുടർച്ചയായ രണ്ട് വർഷവും നേട്ടം കൈവരിച്ചതിന് പുറമെ സിയാലിന്‍റെ ചരിത്രത്തിലാദ്യമായി ഒരു മാസം 10 ലക്ഷം യാത്രക്കാരെന്ന നേട്ടവും 2024 ഡിസംബർ മാസത്തിൽ കൈവരിക്കാൻ സാധിച്ചിട്ടുണ്ട്.ആഭ്യന്തര – അന്താരാഷ്ട്ര സർവീസുകളിൽ കൂടുതൽ സർവീസ് തുടങ്ങാനും ഇതിലൂടെ 1.25 കോടി യാത്രക്കാരെ ഈ വർഷം വിമാനത്താവളത്തിൽ സ്വീകരിക്കാനും സാധിക്കുമെന്നാണ് സിയാൽ പ്രതീക്ഷിക്കുന്നത്. ഇതിനായി പഞ്ച നക്ഷത്ര ഹോട്ടലും അത്യാധുനിക ലോഞ്ച് സൗകര്യങ്ങളുമുൾപ്പെടെ ഇവിടെ ഒരുക്കിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.അതേസമയം, കഴിഞ്ഞ മൂന്ന് വർഷത്തിനിടയിൽ, സുസ്ഥിര വികസനത്തിനും പ്രവർത്തന മികവിനുമുള്ള 10 മെഗാ പ്രോജക്ടുകളും 163 ഇടത്തരം സംരംഭങ്ങളും സിയാൽ നടപ്പിലാക്കിയിട്ടുണ്ട്. കോഴിക്കോട് അരിപ്പാറ ജലവൈദ്യുത നിലയം , കണ്ണൂരിലെ പയ്യന്നൂർ സോളാർ പ്ലാന്റ്, ബിസിനസ് ജെറ്റ് ടെർമിനൽ, ഇംപോർട്ട് കാർഗോ ടെർമിനൽ, 0484 എയ്റോ ലോഞ്ച്, എയർപോർട്ട് എമർജൻസി സർവീസ് പരിഷ്‌ക്കരണം എന്നിവ ഈ കാലയളവിലെ പ്രധാന നേട്ടങ്ങളാണ്.

















