ഇന്റർനെറ്റ് ഇന്ന് എല്ലാവരുടെയും ജീവിതത്തിന്റെ ഭാഗമാണ്. മൊബൈൽ ഫോണുകളിൽ ഇന്റർനെറ്റ് സേവനങ്ങൾ ലഭിച്ച് തുടങ്ങിയതോടെ വിപ്ലവകരമായ മാറ്റങ്ങളാണ് ലോകത്ത് ഉണ്ടായത്. ദിനം പ്രതിയെന്നോണം ഇന്റർനെറ്റിന്റെ ഉപയോഗം ലോകമെമ്പാടും കുതിച്ചുയരുകയാണ്. ലോകമെമ്പാടുമുള്ള ഇന്റർനെറ്റ് ഉപയോക്താക്കളുടെ എണ്ണം 2024 ഒക്ടോബറിൽ 5.52 ബില്യണിലെത്തി, മുൻവർഷത്തേക്കാൾ 151 ദശലക്ഷത്തിന്റെ വർധനവാണ് ഇന്റർനെറ്റ് ഉപഭോക്താക്കളുടെ എണ്ണത്തിൽ ഒരുവർഷം കൊണ്ട് ഉണ്ടായത്. ഇപ്പോഴിതാ ലോകത്തിലെ മൊബൈൽ ഇൻർനെറ്റിന്റെ വേഗതയെ അടിസ്ഥാനമാക്കി കണക്കുകൾ പുറത്തുവന്നിരിക്കുകയാണ്.
സ്പീഡ് ടെസ്റ്റ് ഗ്ലോബൽ ഇൻഡക്സ് അനുസരിച്ച് മിഡിൽ ഈസ്റ്റിലെയും ഏഷ്യയിലെയും രാജ്യങ്ങളാണ് ഇന്റർനെറ്റ് വേഗതയിൽ ഒന്നാം സ്ഥാനത്ത് നിൽക്കുന്നത്. കണക്കുകൾ പ്രകാരം യുണൈറ്റഡ് അറബ് എമിറേറ്റ്‌സ് (യുഎഇ) ആണ് മൊബൈൽ ഇന്റർനെറ്റ് ഏറ്റവും വേഗത്തിൽ കൊടുക്കുന്നത്. ആഗോള റാങ്കിംഗിൽ 442 എംബിപിഎസ് വേഗതയാണ് യുഎഇയിൽ മൊബൈൽ ഇന്റർനെറ്റിന് ഉള്ളത്.
ഖത്തറാണ് രണ്ടാം സ്ഥാനത്ത് ഉള്ളത്. 358 എംബിപിഎസ് വേഗതയാണ് ഖത്തറിലെ മൊബൈൽ ഇന്റർനെറ്റിന്റെ ശരാശരി വേഗത. കുവൈത്താണ് മുന്നാം സ്ഥാനത്ത്. രാജ്യത്ത് 264 എംബിപിഎസ് ആണ് ഇന്റർനെറ്റിന്റെ ശരാശരി വേഗത. നാല് അഞ്ച് സ്ഥാനങ്ങളിലായി ബൾഗേറിയയും ഡെൻമാർക്കുമാണ് ഉള്ളത്. 172 എംബിപിഎസ്, 162 എംബിപിഎസ് എന്നിങ്ങനെയാണ് രാജ്യത്തെ ശരാശരി വേഗത.ദക്ഷിണ കൊറിയ, നെതർലാൻഡ്സ്, നോർവേ, ചൈന, ലക്സംബർഗ് എന്നിവയാണ് ആദ്യ പത്തിലെ മറ്റ് രാജ്യങ്ങൾ. അതേസമയം ലോകത്തില് തന്നെ ഏറ്റവും കൂടുതൽ ഇന്റർനെറ്റ് ഉപഭോക്താക്കളുള്ള ഇന്ത്യ ഇന്റർനെറ്റ് വേഗതയിൽ 25 -ാം സ്ഥാനത്താണ്. 100.78 എംബിപിഎസ് ആണ് രാജ്യത്തെ ഇന്റർനെറ്റ് ഡൗൺലോഡിങ് വേഗത. അതേസമയം 9.08 ആണ് ഇന്ത്യയിലെ അപ്‌ലോഡിങ് വേഗത.



















