വാഷിങ്ടൻ: അമേരിക്കൻ മുൻ പ്രസിഡന്റും നൊബേൽ പുരസ്‌കാര ജേതാവും ഡെമോക്രാറ്റ് നേതാവുമായിരുന്ന ജിമ്മി കാർട്ടർ (100) അന്തരിച്ചു. അമേരിക്കയുടെ 39ാമത്തെ പ്രസിഡന്റായിരുന്നു ജിമ്മി കാർട്ടർ. കാൻസർ ബാധിച്ചെങ്കിലും പിന്നീട് കാൻസറിനെ അതിജീവിച്ച് സാധാരണ ജീവിതത്തിലേക്ക് തിരികെയെത്തി. 1977 മുതൽ 1981 വരെയായിരുന്നു അദ്ദേഹം അമേരിക്ക ഭരിച്ചത്. ജീവിതപങ്കാളിയായിരുന്ന റോസലിൻ കഴിഞ്ഞ നവംബറിൽ അന്തരിച്ചു.വൈറ്റ്ഹൗസിൽ തനിക്കുശേഷം 7 പ്രസിഡന്റുമാരെക്കണ്ടും ലോകം മാറിമറിയുന്നതറിഞ്ഞും ജോർജിയയിലെ കൊച്ചുവീട്ടിലായിരുന്നു താമസം. 2023-ന്റെ തുടക്കം മുതൽ ഹോസ്പിസ് കെയറിലായിരുന്ന കാർട്ടർ. മരണസമയത്ത് കുടുംബം കൂടെയുണ്ടായിരുന്നു. മനുഷ്യാവകാശങ്ങളുടെയും ആഗോള സമാധാനത്തിന്റെയും ചാമ്പ്യൻ എന്നായിരുന്നു കാർട്ടർ അറിയപ്പെട്ടിരുന്നത്.ലോകമെമ്പാടും ജനാധിപത്യവും മനുഷ്യാവകാശങ്ങളും പ്രോത്സാഹിപ്പിക്കുന്നതിനുള്ള അദ്ദേഹത്തിന്റെ ശ്രമങ്ങൾക്ക് 2002-ൽ സമാധാനത്തിനുള്ള നോബേൽ സമ്മാനം ലഭിച്ചു. ഡെമോക്രാറ്റുകാരനായ കാർട്ടർ 1977 മുതൽ 1981വരെ യുഎസ് പ്രസിഡന്റായിരുന്നു. 100 വയസ്സ് വരെ ജീവിച്ച ആദ്യത്തെ അമേരിക്കൻ പ്രസിഡന്റാണ്. 1978ൽ ഇന്ത്യ സന്ദർശിച്ചിട്ടുണ്ട്.