എറണാകുളം : ആറ് വര്‍ഷത്തിന് ശേഷം പെരിയ ഇരട്ടക്കൊലക്കേസില്‍ കേരളം കാത്തിരുന്ന വിധി. കൊലപാതക കുറ്റം ചുമത്തപ്പെട്ട ഒന്നുമുതല്‍ എട്ട് വരെയുള്ള പ്രതികള്‍ക്ക് ജീവപര്യന്തം ശിക്ഷ. 14, 20, 22 പ്രതികള്‍ക്ക് അഞ്ച് വര്‍ഷം തടവ്.കൊച്ചി സിബിഐ കോടതിയാണ് വിചാരണ പൂർത്തിയാക്കി കുറ്റക്കാരെന്ന് കണ്ടെത്തിയ പ്രതികൾക്ക് ശിക്ഷ വിധിച്ചത്. മുന്‍ എംഎല്‍എയും സിപിഎം ജില്ലാ സെക്രട്ടേറിയറ്റ് അംഗവുമായ കെവി കുഞ്ഞിരാമന്‍, എ പീതാംബരന്‍, സജി സി ജോര്‍ജ്, കെഎം സുരേഷ്, കെ അനില്‍ കുമാര്‍, ജിജിന്‍, ആര്‍ ശ്രീരാഗ്, എ അശ്വിന്‍, സുബീഷ്, ടി രഞ്ജിത്ത്, കെ മണികണ്‌ഠന്‍, എ സുരേന്ദ്രന്‍, രാഘവന്‍ വെളുത്തോളി, കെവി ഭാസ്‌കരൻ എന്നീ പ്രതികള്‍ക്കാണ് ശിക്ഷ.
അതേസമയം ശിക്ഷയിൽ ഇളവ് നൽകണമെന്ന് പ്രതിഭാഗം വാദിച്ചിരുന്നു. പ്രതികള്‍ സ്ഥിരം കുറ്റവാളികളല്ലെന്നും പരിവര്‍ത്തനത്തിന് അവസരം നല്‍കണമെന്നും പ്രതിഭാഗം പറഞ്ഞു. സാക്ഷികളുടെ മൊഴികൾ സംശയാതീതമല്ല, ചില സംശയങ്ങൾ ഇപ്പോഴും ഉണ്ട്. പല സാക്ഷി മൊഴികളിലും പിന്നീട് വൈരുധ്യം കണ്ടെത്തിയെന്നും പ്രതിഭാഗം കോടതിയെ അറിയിച്ചിരുന്നു.
അപൂവങ്ങളിൽ അപൂർവമായ കേസല്ലെന്ന് സ്ഥാപിക്കാൻ സുപ്രീം കോടതിയുടെയും വിവിധ ഹൈക്കോടതികളുടെയും പഴയ ഉത്തരവുകൾ പ്രതിഭാഗം ചൂണ്ടി കാണിച്ചു. അതേസമയം പ്രായമായ അമ്മയുണ്ടെന്ന് മുൻ എംഎൽഎ കെ വി കുഞ്ഞിരാമൻ കോടതിയെ അറിയിച്ചു.
















