കുവൈത്ത് സിറ്റി: സുരക്ഷ ശക്തമാക്കുന്നതിനും ക്രമസമാധാനം നിലനിർത്തുന്നതിനുമായി ആഭ്യന്തര മന്ത്രി ഷെയ്ഖ് ഫഹദ് യൂസഫ് സൗദ് അൽ സബാഹിന്‍റെ നേരിട്ടുള്ള മേൽനോട്ടത്തിൽ സുലൈബിഖാത്ത് മേഖലയിൽ വിപുലമായ സുരക്ഷാ കാമ്പയിൻ ആരംഭിച്ചു. ട്രാഫിക്, ഓപ്പറേഷൻസ് സെക്‌ടർ, പ്രൈവറ്റ് സെക്യൂരിറ്റി സെക്‌ടർ എന്നിവയുൾപ്പെടെ ഒന്നിലധികം സുരക്ഷാ വിഭാഗങ്ങൾ ഒന്നിച്ചാണ് പരിശോധനകൾ നടത്തിയത്. 1,754 ട്രാഫിക് നിയമലംഘനങ്ങളാണ് കണ്ടെത്തിയത്. താമസ, തൊഴിൽ നിയമങ്ങൾ ലംഘിച്ചതിന് അഞ്ച് പേരെ അറസ്റ്റ് ചെയ്തു. ഒളിവിൽ പോയ മൂന്ന് പേരെ കസ്റ്റഡിയിലെടുത്തു. തിരിച്ചറിയൽ രേഖയില്ലാത്ത 17 പേരാണ് പിടിയിലായത്. 2 വ്യക്തികളുടെ കൈവശം മയക്കുമരുന്ന് ഉണ്ടെന്ന് സംശയിക്കുന്നതായി കണ്ടെത്തി. കേസുകളുമായി ബന്ധപ്പെട്ട് ആവശ്യമായ വാഹനങ്ങളും മോട്ടോർ സൈക്കിളുകളും പിടിച്ചെടുത്തു. ഗതാഗത നിയമലംഘനത്തിന് എട്ട് വാഹനങ്ങളും മോട്ടോർ സൈക്കിളുകളും കണ്ടുകെട്ടി. സുരക്ഷ ശക്തമാക്കുന്നതിനായി കര്‍ശനമായ പരിശോധനകൾ തുടരുമെന്നും ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി.



















